Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Jun 2, 2011

ചത്തവളുടെ കാഴ്ച

ചൂണ്ടയിൽ കൊരുത്തിട്ട വാചാലതയിൽ
കൊത്തിവലിയ്ക്കുന്ന നേരത്ത്
കൂർത്തുവളഞ്ഞ കാമത്തിന്റെ മൂർച്ചയെ
കാണാതെപോയത്
മോഹങ്ങൾ കാഴ്ചയെ ചതിച്ചതുകൊണ്ടാകും

ശേഷം ജീവനതിൽ കുരുങ്ങിപിടയുമ്പോഴും
വഞ്ചനകോർത്ത നൂലിന്റെയറ്റത്ത്
സ്നേഹം രുചിയ്ക്കാനൊരു നാവും
വിരഹം വിശപ്പായ വയറും
കാണുമെന്ന് അവൾ ആശ്വസിച്ചുകാണും

ചൂണ്ടയിൽ പ്രണയം കൊരുത്തവന്റെ
തൃപ്തിയുടെ ആവേശം കാണാനാവും
നാവുമുറിഞ്ഞ്; ജീവനറ്റ് ചീർത്തുകിടക്കുമ്പോഴും
സ്വപ്നങ്ങൾ ഒളിപ്പിച്ച കണ്ണുകൾ
തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്

May 26, 2011

നട്ടെല്ല്

പ്രണയമെന്ന വാക്കിന്റെ
കേൾവിക്കൊടുവിലായ്
തികട്ടിവരുന്ന പുളിച്ച
ഓർമ്മകൾക്കൊടുക്കം
നിനക്കില്ലാതെപോയ
നട്ടെല്ലിന്റെ സ്ഥാനം നോക്കി
നീട്ടിത്തുപ്പാറുണ്ടിപ്പോഴും

വെറുപ്പിന്റെ കയ്പ്പുനീരെങ്കിലു-
മതിന്റെ നനവിറങ്ങി
മുളപൊട്ടിയൊരെല്ലിൻ തുമ്പ്
വളരാൻ തുടങ്ങിയെങ്കിൽ
നിന്റെ നിഴലാകുന്നവളെങ്കിലും
കണ്ണീരിൽ പുതയില്ലെന്ന്
വെറുതെ മനക്കോട്ട കെട്ടാൻ..

May 11, 2011

രണ്ടു ലോകങ്ങൾ

അക്ഷരങ്ങളുടെ ലോകം
സ്വാതന്ത്ര്യത്തിന്റേതാണ്
മോഹങ്ങളും നിരാശകളും
ഇഷ്ടങ്ങളുമനിഷ്ടങ്ങളും
തീരുമാനങ്ങളും തീർച്ചകളും
എന്റേതുമാത്രമാണ്
ഇവിടെ ദൈവം ഞാനാ‍ണ്

അതിനുമപ്പുറത്തെ ലോകം
കണക്കുകളുടേതാണ്
വരവും ചെലവും കടങ്ങളും
നിരത്തിവെക്കുന്ന കണക്കുകൾ
അവിടെയൊന്നുമെന്റേതല്ല
ഇല്ലായ്മയുടെ ‘മൈനസ്‘-ൽ
മനം മടുക്കുമ്പോൾ
ഞാൻ ദൈവത്തെ വിളിയ്ക്കും

പക്ഷെ; കഴിഞ്ഞ പകലിൽ
കണ്ണാടിയിൽ നോക്കി തിരിച്ചറിയാനാവാതെ
നിന്നപ്പോഴാണറിയുന്നത്
ഞാനെവിടെയോ എന്നെ മറന്നുവെച്ചെന്ന്
ഒരിടത്തു ദൈവമായും
മറ്റൊരിടത്ത് സൃഷ്ടിയായും
മാറുന്നതിനിടയിലെവിടെയോ
നഷ്ടമായിപ്പോയതാവും
ഞാനെന്ന എന്നെ.

ഒരിക്കൽ തിരികെക്കിട്ടുകതന്നെ ചെയ്യും
പക്ഷെ;സ്വയം തേടിയുള്ള
യാത്രയവസാനിക്കുന്നിടത്ത്
വെളുത്ത ഭാണ്ഡക്കെട്ടായുപേക്ഷിക്കപ്പെടുക
ദൈവമോ അതോ സൃഷ്ടിയോ???

May 8, 2011

പടയോട്ടം

ഓർമ്മകളിൽ വിഷാദം പൂവിടുമ്പോൾ
കുഴിച്ചിട്ട ചില മരവിപ്പുകൾക്കുമേലെ
അമർഷത്തിന്റെ തീനിറം പടരും

ഒരോ തവണയും വൈരാഗ്യത്തിന്റെ
കൊടുമുടി കയറിയിറങ്ങും
പൊള്ളിയടർന്ന മനസ്സ്

പ്രതികാരത്തിന്റെ വിത്തുപൊട്ടി
ചെടിയായി മരമായി വേരാഴ്ത്തി
ശാഖകളിലായുധമേന്തും

അടുത്ത നിമിഷത്തിൽ
അവരോഹണത്തിലൊരു വിത്തായി
മനസ്സിൽ വീണ്ടും മണ്ണുപുതയ്ക്കും

വാക്കുകൾകൊണ്ട് കണക്കുതീർത്തും
നേട്ടങ്ങൾ കൊണ്ട് കണിയൊരുക്കിയും
ഭൂതകാലത്തിലേയ്ക്ക് ചിന്തകൊണ്ടൊരു-
തേരോട്ടം നടത്താറുണ്ടിടയ്ക്ക്

അല്ലെങ്കിലൊരുപക്ഷെ;

ഓർമ്മകൾ മഴയായ് പെയ്യുമ്പോൾ
മറവിയുടെ കുട പിടിക്കുന്ന;
മനസ്സിനെ മൌനം പുതപ്പിച്ചുറക്കുന്ന
പരാജിതരിൽ ഒരുവളാകും ഞാനും

Apr 10, 2011

ചില വീട്ടാക്കടങ്ങൾ (പ്രസിദ്ധീകരിച്ചത്)

Oct 2, 2010

ഇല മരത്തിനോട്....

ഒക്ടോബറിന്റെ നഷ്ടം‌പോലെ
ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത്
ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ
മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന
സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്.

ഞാനടർന്നുമാറിയ മുറിവുണക്കാൻ
വസന്തത്തിന്റെ വാർത്തയും‌പേറി കാറ്റുവരും
എന്നിലെ ജീവരക്തം നിന്റെ വേരുറഞ്ഞ-
മണ്ണിൽ പടർത്തി കരിഞ്ഞുണങ്ങി
ഞാനാ കാറ്റിലലിഞ്ഞുയാത്രയാകും...

എന്റെ ഹൃദയരക്തം കുടിച്ചുറങ്ങുന്ന
വരണ്ട മണ്ണിന്റെ ചുവന്ന മാറിൽ
നീയെനിയ്ക്കായ് പൊഴിയ്ക്കണം
പ്രണയത്തിന്റെ ഒരിതൾപ്പൂവ്..
വേർപാടിനെ വെല്ലുന്നൊരടയാളം പോലെ

അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
അന്നൊരുപക്ഷെ...
നിന്നിൽനിന്ന് വസന്തമൊഴിഞ്ഞിട്ടുണ്ടാകും

Sep 15, 2010

ചില വീട്ടാക്കടങ്ങൾ

നെഞ്ചോട്ചേർന്നിരുന്ന് നീയെന്റെ
ഹൃദയതാളമെണ്ണുമ്പോൾ
മൌനം തുളച്ചെന്റെ പ്രണയം
നിന്റെ കാതിൽ‌വന്നലയ്ക്കുമെന്ന്
ഞാനൊരുവേള വല്ലാതെ ഭയപ്പെട്ടു

ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു

അരക്കെട്ടിലാളിയ കാമത്തിന്റെ കനൽ
മിഴികളിൽ ശലഭങ്ങളാകാതിരിയ്ക്കാൻ-
കൺ‌മൂടി മനസ്സിൽ വരച്ചെടുക്കുകയായിരുന്നു
ഞാനിതുവരെ കാണാത്തൊരു മുഖവും
നനഞ്ഞ രണ്ടുമിഴികളും

കുത്തിനോവിയ്ക്കാറുണ്ട് പലപ്പോഴും
പങ്കുവെച്ചപ്രണയത്തിന്റെ വിരലടയാളങ്ങൾ;
നീ ഹൃദയവും ജീവനും ജീവിതവും വീതിച്ച
നിന്റെ പ്രണയിനിയിൽനിന്നവളറിയാതെ-
കടംകൊണ്ട നിമിഷങ്ങളുടെ
പലിശപ്പെരുക്കങ്ങൾ....